'ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ ഗുരുതര സാമ്പത്തിക ക്രമക്കേട്'; ഗോപാലകൃഷ്ണ കൊസരാജു

ആന്ധ്രാപ്രദേശ് ഫുട്ബോൾ മുൻ പ്രസിഡൻ്റാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്
'ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ ഗുരുതര സാമ്പത്തിക ക്രമക്കേട്'; ഗോപാലകൃഷ്ണ കൊസരാജു

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ആന്ധ്രാ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് ഗോപാലക്യഷ്ണ കൊസരാജുവാണ് ആരോപണം ഉന്നയിച്ചത്. ഐ ലീഗ്, വനിതാ പ്രീമിയർ ലീഗ് എന്നിവയുടെ സംപ്രേക്ഷണം കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം.

എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്കും ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും കൊസരാജു അയച്ച ഇമെയിൽ സന്ദേശത്തിലാണ് ക്രമക്കേടുകൾ ആരോപിക്കുന്നത്. കെപിഎസ് എന്നറിയപ്പെടുന്ന കാലൈഡോസ്കോപ്പ് പ്രൊഡക്ഷൻ സർവ്വീസിനാണ് ഐ ലീഗിൻ്റെയും വനിതാ ലീഗിൻ്റെയും സംപ്രേക്ഷണാവകാശം. ലീഗിൻ്റെ സംപ്രേക്ഷണ അവകാശത്തിന് ടെൻ്റർ ക്ഷണിച്ചത് അഞ്ച് ദിവസത്തിനുള്ളിലാണ്. 2022 ഒക്ടോബർ 27 മുതൽ നവംബർ 1 വരെയായിരുന്നു ടെൻ്റർ നൽകാനുള്ള സമയം. ടെൻ്റർ മുല്യം വ്യക്തമാക്കിയിട്ടില്ല. ഐ ലീഗിന് ശേഷം ഏഴ് കോടി 98 ലക്ഷം രൂപ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഐ ലീഗ് സംഘാടകർക്ക് കൊടുത്തു. 2021-22 സീസണിൽ കൊവിഡ് 19 മൂലം ഐ ലീഗ് നടന്നത് ഒറ്റ വേദിയിലാണ്. അന്നത്തെ സംപ്രേക്ഷണത്തിന് ഫെഡറേഷൻ നൽകിയത് ഒരു കോടി 93 ലക്ഷം രൂപയാണ്. 2022-23 വർഷത്തിൽ 13 കോടി 27 ലക്ഷം രൂപ ടൂർണ്ണമെൻ്റ് സംപ്രേക്ഷണത്തിനും വിതരണത്തിനുമായി ചിലവഴിച്ചതായി ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

എഐഎഫ്എഫ് നിർവ്വാഹക സമിതി, വാർഷിക യോഗങ്ങൾ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ചേരാനിരിക്കെയാണ് ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് ഫുട്ബോൾ മുൻ പ്രസിഡൻ്റ് രംഗത്തെത്തിയത്. കഴിഞ്ഞ വർഷം നടന്ന എഐഎഫ്എഫ് ട്രെഷറർ പദവിയിലേക്കും ഗോപാലകൃഷ്ണ കൊസരാജു മത്സരിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് എഐഎഫ്എഫ് രംഗത്തെത്തി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനം ഉണ്ടാകണം. ഫെഡറേഷൻ്റെ പ്രവർത്തനങ്ങളെ മോശമാക്കി കാണിക്കുകയാണ് കൊസരാജു എഐഎഫ്എഫ് വൈസ് പ്രസിഡൻ്റ് എൻ എ ഹാരിസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com