റിയോ ഡി ജനീറോ: പരിസ്ഥിതി നിയമം ലംഘിച്ച് ആഢംബര വീട് നിർമ്മിച്ചതിന് ബ്രസീലിയന്‍ ഫുട്ബോൾ താരം നെയ്മര്‍ ജൂനിയറിന് വൻതുക പിഴ. ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് പുറത്ത് ലൈസന്‍സില്ലാതെ പുരോഗമിക്കുന്ന ആഢംബര ഭവനത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നേരത്തെ അധികൃതരുടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്നാണ് താരത്തിന് അധികൃതർ പിഴ ചുമത്തിയത്.
റിയോ ഡി ജനീറോയിലെ മംഗരാതിബയിലാണ് നെയ്മര്‍ ജൂനിയറുടെ വസതിയുടെ നിര്‍മ്മാണം നടക്കുന്നത്. കൃത്രിമമായി തടാകവും കടല്‍ത്തീരവും ഉൾപ്പെടെ അത്യാഢംബര സൗകര്യങ്ങളോടു കൂടിയാണ് സൂപ്പർ താരത്തിന്റെ ബംഗ്ലാവ് ഒരുങ്ങുന്നത്. എന്നാൽ നിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ നിയമലംഘനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നു. ഇതോടെ പ്രാദേശിക ഭരണകൂടം നിർമ്മാണം നിർത്തിവെക്കാൻ ഉത്തരവിട്ടു. പരിസ്ഥിതി ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍മ്മാണ സൈറ്റിലെത്തിയാണ് നിയമലംഘനം കണ്ടെത്തിയത്. സൈറ്റിലെത്തിയ അധികൃതര്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഈ നടപടിക്ക് ശേഷവും നിരോധന ഉത്തരവ് ലംഘിക്കുകയും കൂടുതല്‍ പാരിസ്ഥിതിക ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതോടെയാണ് പത്ത് ലക്ഷം ഡോളർ പിഴയൊടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നെയ്മര്‍ക്ക് അധിക തുക പിഴയായി അടക്കേണ്ടിവരുമെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.