'ഖുറാനോ ബൈബിളോ തൊടരുത്, മതത്തെ അടിസ്ഥാനമാക്കി സിനിമ വേണ്ട'; 'ആദിപുരുഷ്' വിവാദത്തിൽ അലഹബാദ് ഹൈക്കോടതി
ലക്നൗ: മതഗ്രന്ഥങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ആദിപുരുഷിന്റെ നിരോധനം ആവശ്യപ്പെട്ടുള്ള ഹർജികളിൽ വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും കോടതി നിർദേശിച്ചു.
'ഖുറാനോ ബൈബിളോ തൊടരുത്. നിങ്ങൾ ഒരു മതത്തെയും അടിസ്ഥാനമാക്കി സിനിമ ചെയ്യേണ്ട. ദയവായി മതങ്ങളെ തെറ്റായ രീതിയിൽ വരച്ച് കാണിക്കരുത്. കോടതിക്ക് മതമില്ല. ഖുറാൻ അടിസ്ഥാനമാക്കി ഒരു ചെറിയ ഡോക്യുമെന്ററി എടുത്തെന്ന് കരുതുക, അത് ഏത് തരത്തിലുള്ള ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഹിന്ദുക്കളുടെ ക്ഷമ കാരണം, ആദിപുരുഷ് ടീമിന്റെ ഭാഗത്തുനിന്ന് ഈ അബദ്ധം ഉണ്ടായിട്ടും കാര്യങ്ങൾ കൂടുതൽ പ്രശനങ്ങളിലേക്ക് നീങ്ങിയില്ല'. ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാൻ, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സിനിമ തുടങ്ങുന്നതിന് മുമ്പ് കഥയെ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്ന വാദത്തിൽ ഇടപെട്ടുകൊണ്ട് കോടതി പറഞ്ഞു: 'മുന്നറിയിപ്പ് നൽകിയ നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണെന്നാണോ കരുതുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും എല്ലാ കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും?', കോടതി ചോദിച്ചു.
ഒട്ടേറെ സംഘടനകളാണ് ചിത്രത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. മോശവും അന്തസ്സില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത 'ആദിപുരുഷ്' ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ വിയർക്കുകയാണ്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്ന് 'ആദിപുരുഷി'ന് നേടാനായത് വെറും 1.75 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നടക്കം ആഗോളതലത്തിൽ 450 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.