കമൽ ഹാസനുമായി ചേർന്ന് ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വെട്രിമാരൻ എഴുതേണ്ടതായിരുന്നുവെന്ന് നടൻ ഉദയനിധി സ്റ്റാലിൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ വേണ്ടിയായിരുന്നു ചിത്രം മാറ്റിവെച്ചതെന്നും ഇപ്പോൾ അതോർത്ത് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
നാളെ തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മാമന്നൻ' തന്റെ അവസാന സിനിമയാണെന്ന് നടൻ നേരത്തെ പറഞ്ഞിരുന്നു. ഇനി മൂന്ന് വർഷത്തിന് ശേഷം മാത്രമേ താൻ സിനിമയിലേക്കുള്ളുവെന്നും രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നടൻ വ്യക്തമാക്കി. പക്ഷേ തന്റെ സിനിമ വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് പ്രവർത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
'മാമന്നൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ ഇപ്പോൾ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയനിധിക്കൊപ്പം വടിവേലുവും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ മാമന്നനായി കാത്തിരിക്കുകയാണ്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.