കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം വിഷയത്തിൽ താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായി. ശ്രീനാഥ് ഭാസിക്ക് തല്‍ക്കാലം 'അമ്മ'യിൽ അംഗത്വം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്താനും യോഗത്തിൽ ധാരണയായി.
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഷെയ്‌നിന്റെയും, ശ്രീനാഥിന്റെയും മോശമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നാരോപിച്ചായിരുന്നു സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും അറിയിച്ചിരുന്നു.
ശ്രീനാഥും ഷെയ്നും സിനിമ സെറ്റുകളിൽ കൃത്യ സമയം പാലിക്കുന്നില്ല എന്നും നിര്‍മ്മാതാക്കള്‍ക്ക് അടക്കം ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള പുതിയ കരാര്‍ പ്രകാരം അംഗത്വമുള്ളവർക്കിടയിലെ പ്രശ്നത്തിൽ മാത്രമേ സംഘടന തലത്തില്‍ ഇടപെടലുണ്ടാകൂ. ഇതാണ് അംഗത്വമെടുക്കാൻ താരങ്ങൾ തിടുക്കം കാട്ടുന്നത്. നിഖില വിമൽ, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ള ഏഴ് പേർക്കാണ് 'അമ്മ'യിൽ പുതുതായി അംഗത്വം നല്‍കിയിട്ടുള്ളത്