ഗയാന: ട്വന്റി 20 ലോകകപ്പിൽ തകർപ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ. ന്യൂസിലാൻഡിനെതിരെ 84 റൺസിന്റെ വമ്പൻ വിജയമാണ് റാഷിദ് ഖാന്റെ സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടി 75 റൺസിൽ അവസാനിച്ചു. ഇതാദ്യമായാണ് ട്വന്റി 20 ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ചത്.
ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ലഭിച്ച തകർപ്പൻ തുടക്കമാണ് അഫ്ഗാന്റെ വിജയത്തിൽ നിർണായകമായത്. റഹ്മനുള്ള ഗുർബസും ഇബ്രാഹിം സദ്രാനും ചേർന്ന ഒന്നാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്തു. 56 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 80 റൺസെടുത്ത ഗുർബസ് അവസാന ഓവറിലാണ് പുറത്തായത്.
ഇബ്രാഹിം സദ്രാൻ 44 റൺസെടുത്ത് പുറത്തായി. അസ്മത്തുള്ള ഒമർസായി 22 റൺസും നേടി. അഫ്ഗാൻ ബാറ്റിംഗ് നിരയിലെ ആദ്യ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. മറ്റ് ബാറ്റർമാർ നിരശാപ്പെടുത്തിയപ്പോൾ ഉദ്ദേശിച്ച സ്കോറിലേക്ക് റാഷിദിന്റെ സംഘത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ന്യൂസീലാൻഡ് നിരയിൽ ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 20-ാം ഓവർ എറിഞ്ഞ ബോൾട്ട് മൂന്ന് റൺസ് മാത്രമാണ് വിട്ടുനൽകിയത്.
മറുപടി ബാറ്റിംഗിൽ കിവീസ് ബാറ്റർമാർ തുടക്കം മുതൽ നിരാശപ്പെടുത്തി. 18 റൺസുമായി മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സും 12 റൺസുമായി മാറ്റ് ഹെൻറിയും മാത്രമാണ് രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനുവേണ്ടി റാഷിദ് ഖാനും ഫസല്‍ഹഖ് ഫറൂഖിയും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ട് വിക്കറ്റുകൾ മുഹമ്മദ് നബിയാണ് വീഴ്ത്തിയത്.