ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആവേശപ്പോരാട്ടത്തിൽ 20 റൺസിനാണ് ഡൽഹിയുടെ വിജയം. മത്സരത്തിൽ നിർണായകമായത് മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റ് തന്നെയാണ്. എന്നാൽ ഇതൊരു ശരിയായ ക്യാച്ച് ആണോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
രാജസ്ഥാൻ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ സഞ്ജുവിന് ബാറ്റിംഗിന് എത്തേണ്ടി വന്നു. സഹതാരങ്ങൾ വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോഴും സഞ്ജു വെടിക്കെട്ടു ബാറ്റിംഗുമായി മുന്നേറി. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസാണ് മലയാളി താരത്തിന്റെ സ്കോർ. 15-ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്.
മുകേഷ് കുമാറിനെ ലോങ് ഓണിലേക്ക് ഉയർത്തി അടിച്ച രാജസ്ഥാൻ നായകനെ ബൗണ്ടറിയിൽ ഷായി ഹോപ്പ് പിടികൂടി. എങ്കിലും ക്യാച്ച് പൂർത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറിലൈനിൽ ടച്ച് ചെയ്തതുവെന്ന് സംശയമുണ്ട്. കമന്റേറ്റർമാരും അത് വിക്കറ്റാണോയെന്ന് സംശയിച്ചു. എങ്കിലും തേർഡ് അമ്പയർ അത് വിക്കറ്റെന്ന് വിധിച്ചു. അമ്പയറുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് മടങ്ങാതെ നിവർത്തി ഉണ്ടായിരുന്നില്ല.