കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിനിടെ വീണ്ടും വിവാദ ഫ്ലൈയിംഗ് കിസ്സിന് ശ്രമിച്ച് ഹർഷിത് റാണ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് താരം സ്വന്തം പ്രവർത്തി നിയന്ത്രിച്ച് നിർത്തിയത്. എങ്കിലും ഡൽഹി താരം അഭിഷേക് പോറലിനെ പുറത്താക്കിയ ശേഷമുള്ള വിക്കറ്റ് ആഘോഷം സമൂഹമാധ്യമങ്ങളിൽ വിവാദമായിട്ടുണ്ട്.
ഡൽഹി ഇന്നിംഗ്സിന്റെ ഏഴാം ഓവറിൽ സ്റ്റമ്പ് ലക്ഷ്യമാക്കിയിലുള്ള ഒരു ഗുഡ് ലെങ്ത് ഡെലിവറിക്കാണ് ഹർഷിത് ശ്രമിച്ചത്. ഈ പന്തിൽ ഒരു സ്കൂപ്പിന് ശ്രമിച്ച പോറലിന്റെ സ്റ്റമ്പ് തെറിക്കുകയായിരുന്നു. പിന്നാലെ മടങ്ങുവാൻ ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങൾ ഹർഷിതിന്റെ ഭാഗത്തുനിന്നുണ്ടായി. പിന്നാലെ ഫ്ലൈയിംഗ് കിസ്സിന് ശ്രമിച്ചെങ്കിലും പിഴയെക്കുറിച്ചോർത്ത് പിന്മാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തൽ.
മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ഹർഷിത് ഫ്ലൈയിംഗ് കിസ്സ് നടത്തിയത്. മായങ്ക് അഗർവാളിനെതിരെ നടത്തിയ വിവാദ ഫ്ലൈയിംഗ് കിസ്സിൽ മാച്ച് ഫീയുടെ 60 ശതമാനമായിരുന്നു പിഴ. മത്സരത്തിൽ നാല് ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത ഹർഷിത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.