ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. മെയ് ഒന്നിന് മുമ്പ് ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിർദ്ദേശം. അതിനിടെ ഐപിഎല്ലിൽ തകർപ്പൻ ഫോമിലുള്ള സഞ്ജു സാംസണെ ഒഴിവാക്കാൻ വീണ്ടും നീക്കം നടക്കുകയാണ്. ഒരു ഐപിഎല്ലിലെ പ്രകടനം മാത്രം മുൻനിർത്തി ആരെയും ടീമിലെടുക്കരുതെന്നാണ് ഇന്ത്യൻ പരിശീലക സംഘത്തിലെ ഒരംഗത്തിന്റെ വാദം.
25 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങൾ കളിച്ച താരമാണ് സഞ്ജു. ശരാശരി റൺസ് 20 മാത്രമാണ്. സ്ട്രൈക്ക് റേറ്റ് 135നടുത്തുണ്ട്. ഇതിനേക്കാൾ മികച്ച പ്രകടനം കെ എൽ രാഹുലിന് നടത്താൻ കഴിയുമെന്നും പരിശീലക അംഗം വ്യക്തമാക്കി. മോശം ഫോമിലുള്ള ജിതേഷ് ശർമ്മ, ധ്രുവ് ജുറേൽ എന്നിവരെ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.
ടീം പ്രഖ്യാപനത്തിനായി ബിസിസിഐ സംഘം ഇന്ന് അഹമ്മദാബാദിൽ യോഗം ചേരും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ രാഷ്‌ട്രീയമായ തിരക്കുകൾ പരിഗണിച്ചാണ് യോഗം അഹമ്മദാബാദിൽ നടക്കുക. ജൂൺ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുക.