സിൽഹറ്റ്: ഇന്ത്യ-ബംഗ്ലാദേശ് വനിത ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മലയാളി ഓൾ റൗണ്ടർമാരായ ആശ ശോഭനയും സജന സജീവനും ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിലുണ്ട്. ഇരുവരും ആദ്യമായാണ് അന്തർ ദേശീയ ജഴ്സിയണിയുന്നത്. നേരത്തെ മലയാളിയായ മിന്നു മണി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. ഇതാദ്യമായാണ് പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ചരിത്രത്തിൽ ഒരുമിച്ച് രണ്ട് മലയാളികൾ കളിക്കുന്നത്.
വനിത പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് ഇരുവരെയും ഇന്ത്യൻ ടീമിലെത്തിച്ചത്. വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ് വയനാട്ടുകാരിയായ സജന. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഉജ്ജ്വല സ്പിൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ആശ തിരുവനന്തപുരം സ്വദേശിയാണ്. ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യ വിക്കറ്റ് നേട്ടം നേടിയ താരം കൂടിയാണ് ആശ. ടൂർണമെന്റിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരമടക്കം മികച്ച ഓൾറൗണ്ടർ പ്രകടനമാണ് സജന പുറത്തെടുത്തിരുന്നത്.
സെപ്തംബറിൽ ബംഗ്ലാദേശിൽ വെച്ച് തന്നെ നടക്കുന്ന ട്വന്റി 20 വനിതാ ലോകകപ്പിന്റെ പ്രീ ട്രയലായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലും ഇടം പിടിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. വനിത പ്രീമിയർ ലീഗിന് ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുകയാണ് ഇന്ത്യ. വിക്കറ്റ് കീപ്പർ ബാറ്റർ നിഗർ സുൽത്താനയാണ് ആതിഥേയ സംഘത്തിന്റെ നായിക. ബാക്കി മത്സരങ്ങൾ ഏപ്രിൽ 28, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളിൽ നടക്കും.