തിരുവനന്തപുരം: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ മുന്നേറുകയാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഉൾപ്പടെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തിൽ മലയാളി താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എം പി ശശി തരൂർ. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി 20 ടീം നായകൻ സഞ്ജു ആകണമെന്ന ഹർഭജൻ സിംഗിന്റെ വാക്കുകളെ പിന്തുണച്ചാണ് തരൂർ രംഗത്തുവന്നത്.
തന്റെ സഹപ്രവർത്തകൻ ഹർഭജൻ സിംഗ് പറയുന്നത് കേൾക്കൂ. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. സഞ്ജുവിന് കാലങ്ങളായിട്ട് അർഹിച്ച പരിഗണന ലഭിക്കുന്നില്ല. രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. എന്നാൽ ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചർച്ച പോലും ചെയ്യുന്നില്ല. സഞ്ജുവിന് നീതി നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂർ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ഹർഭജൻ പ്രതികരിച്ചത്. താരങ്ങൾക്ക് എപ്പോഴും നന്നായി കളിക്കാൻ കഴിയില്ല. എന്നാൽ ആരുടെയും പ്രതിഭയെ തടയാൻ കഴിയില്ല. യശസ്വി ജയ്സ്വാളിന്റെ പ്രകടനം ഇക്കാര്യം സൂചിപ്പിക്കുന്നതാണെന്നും ഹർഭജൻ വ്യക്തമാക്കി.