മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ഒരു പരാജയം നേരിട്ടിരിക്കുകയാണ്. തുടർതോൽവികൾ വിരൽചൂണ്ടുന്നത് ഹാർദ്ദിക്ക് പാണ്ഡ്യയുടെ മോശം നേതൃത്വത്തിലേക്കാണ്. ഇക്കാര്യത്തിൽ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഹാർദ്ദിക്കിനെ അവഗണിച്ച് രോഹിതിനെ അനുസരിച്ച മദ്‌വാളിന്റെ നടപടിയാണ് ഇർഫാൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മത്സരത്തിന്റെ അവസാന ഓവറായിരുന്നു അത്. ആകാശ് മദ്‌വാൾ പന്തെറിയാനെത്തുമ്പോൾ ഹാർദ്ദിക്ക് പാണ്ഡ്യയും അവിടെ ഉണ്ടായിരുന്നു. എന്നാൽ മദ്‌വാൾ ഹാർദ്ദിക്കിന്റെ മുഖത്ത് പോലും നോക്കുന്നില്ല. പകരം ഫീൽഡ് സെറ്റ് ചെയ്യുന്നതിലടക്കം താരം രോഹിത് പറയുന്നതാണ് കേൾക്കുന്നത്. ഇതിൽ മദ്‌വാളിന്റെ മനസിലുള്ളതെന്തെന്ന് വ്യക്തമാണ്. ഹാർദ്ദിക്ക് അല്ല രോഹിതാണ് തന്റെ ക്യാപ്റ്റനെന്ന് താരം വ്യക്തമാക്കുന്നതായും ഇർഫാൻ പഠാൻ പറഞ്ഞു.
പഞ്ചാബിനെതിരായ മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയം മുംബൈ സ്വന്തമാക്കിയിരുന്നു. എന്നാൽ രാജസ്ഥാനെതിരെ കനത്ത തോൽവിയാണ് മുംബൈ നേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഹാർദ്ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് ആരാധകർ ഉൾപ്പടെ രംഗത്തെത്തിയിരിക്കുന്നത്.