ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്ര നേട്ടം സ്വന്തമാക്കി യൂസ്വേന്ദ്ര ചഹൽ. ഐപിഎൽ ചരിത്രത്തിലാദ്യമായി 200 വിക്കറ്റ് വീഴ്ത്തുന്ന താരമായി ഇന്ത്യൻ സ്പിന്നർ. മുംബൈ ഇന്ത്യൻസിനായി നന്നായി കളിച്ചുവന്ന മുഹമ്മദ് നബിയെ പുറത്താക്കിയാണ് ചഹൽ ചരിത്രത്തിലേക്ക് നടന്നുകയറിയത്. സ്വന്തം ബൗളിംഗിൽ ക്യാച്ചെടുത്തുള്ള വിക്കറ്റ് നേട്ടം ആരാധകർക്ക് ഇരട്ടി ആവേശമായി.
153 മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകൾ നേടിയ ഡ്വെയ്ൻ ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. 181 വിക്കറ്റുകളുള്ള പീയൂഷ് ചൗള മൂന്നാം സ്ഥാനത്താണ്. 174 വിക്കറ്റുകളോടെ ഭുവന്വേശർ കുമാർ നാലാം സ്ഥാനത്തും 173 വിക്കറ്റുമായി അമിത് മിശ്ര അഞ്ചാം സ്ഥാനത്തുമുണ്ട്.
അന്താരാഷ്ട്ര ട്വന്റി 20യിൽ 80 മത്സരങ്ങൾ കളിച്ച ചഹൽ 96 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. അതുപോലെ മറ്റൊരു നേട്ടത്തിന് അരികിലാണ് ഇന്ത്യൻ സ്പിന്നർ. ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റിലെ വിക്കറ്റുകൾ കൂടെ കണക്കിലെടുക്കുമ്പോൾ താരം കരിയറിൽ 350-ാം വിക്കറ്റിന് തൊട്ടരികിലാണ്. അതിന് ഇനി ഒരു വിക്കറ്റ് കൂടെ സ്വന്തമാക്കിയാൽ മതി.