ലഖ്‌നൗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ഉജ്ജ്വല ഫോമിലാണ് ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണി. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ചെന്നൈ പരാജയം വഴങ്ങിയെങ്കിലും തലയുടെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ കഴിഞ്ഞിരുന്നു. 18-ാം ഓവറിലും 150 കടക്കാതിരുന്ന ചെന്നൈയെ വെറും ഒന്‍പത് പന്തില്‍ പുറത്താകാതെ 28 റണ്‍സെടുത്ത ധോണിയാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
എന്നാല്‍ ധോണിയുടെ ഒരു മുഴുനീള ഇന്നിങ്‌സിനാണ് ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്നത്. മികച്ച ഫോമും റണ്‍ റേറ്റ് അതിവേഗം ഉയര്‍ത്താനുള്ള കഴിവ് ഉണ്ടായിട്ടും ധോണി ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നില്ല. ഇതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്.
'ധോണിയുടെ പ്രകടനം എപ്പോഴും പ്രചോദനം നല്‍കുന്നതാണ്. നെറ്റ്‌സില്‍ പോലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെക്കുന്നു. അതുകൊണ്ട് തന്നെ ഗ്രൗണ്ടില്‍ അദ്ദേഹം ചെയ്യുന്നത് ഞങ്ങളെ കൂടുതല്‍ അതിശയിപ്പിക്കുന്നില്ല. പ്രീ-സീസണില്‍ ധോണിയുടെ കഴിവ് വളരെ ഉയര്‍ന്നതായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് പരിക്കുണ്ടായിരുന്നു. അതില്‍ നിന്ന് ഇപ്പോഴും സുഖം പ്രാപിച്ച് വരികയാണ്. അതുകൊണ്ട് തന്നെ നിശ്ചിത എണ്ണം പന്തുകള്‍ മാത്രമേ അദ്ദേഹത്തിന് നേരിടാന്‍ കഴിയൂ', കോച്ച് വ്യക്തമാക്കി.
'ഞങ്ങളെപ്പോലെ ധോണിയെ കൂടുതല്‍ സമയം ക്രീസില്‍ കാണാന്‍ തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ശരിയാണ്, പക്ഷേ ടൂര്‍ണമെന്റില്‍ മുഴുവന്‍ നമുക്ക് അദ്ദേഹത്തെ ആവശ്യമാണ്. ആ രണ്ടോ മൂന്നോ ഓവര്‍ മാത്രം ദൈര്‍ഘ്യമുള്ള ധോണിയുടെ കാമിയോ അത്ഭുതമാണ്. ആ ഓവർ മുഴുവന്‍ ധോണി അങ്ങ് സ്വന്തമാക്കും. ബാറ്റിങ് നിരയൊന്നാകെ അതുവരെ എടുക്കുന്ന മുഴുവന്‍ പ്രയത്‌നവും അവസാന നിമിഷത്തെ പ്രകടനം കൊണ്ട് അദ്ദേഹം മികച്ച നിലയിലെത്തിക്കും', ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.