ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. ഇത്തവണ ഡൽഹിയിലായിരുന്നു ഹൈദരാബാദിന്റെ വെടിക്കെട്ട്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 266 റൺസെടുത്തു. ഒരു ഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിച്ച സ്കോർ അതിന് താഴെ നിർത്താൻ കഴിഞ്ഞതിൽ ഡൽഹിക്ക് ആശ്വസിക്കാം.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ടാം പന്തിൽ സിക്സ് നേടി ട്രാവിസ് ഹെഡ് വെടിക്കെട്ട് തുടങ്ങി. എത്ര മികച്ച പന്തുകളും ബൗണ്ടറി കടക്കുന്നതാണ് പവർപ്ലേയിൽ കണ്ടത്. ആദ്യ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസ് പിറന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്.
11 പന്തിൽ 46 റൺസുമായി അഭിഷേക് ശർമ്മ പുറത്തായതോടെ വെടിക്കെട്ടിന് വേഗത കുറഞ്ഞു. പിന്നാലെ എയ്ഡാൻ മാക്രം ഒരു റൺസെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 32 പന്തിൽ 89 റൺസുമായി വീണു. വെടിക്കെട്ട് താരം ഹെൻറിച്ച് ക്ലാസൻ 15 റൺസുമായി മടങ്ങിയത് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കി.
നിതീഷ് കുമാർ-ഷബാസ് അഹമ്മദ് സഖ്യം പിടിച്ചുനിന്നത് സൺറൈസേഴ്സ് സ്കോർ 200 കടത്തി. നിതീഷ് 37 റൺസുമായി പുറത്തായി. അവസാനം നിമിഷം വരെ പിടിച്ചുനിന്ന ഷബാസ് അഹമ്മദാണ് സൺറൈസേഴ്സിനെ ഭേദപ്പട്ട സ്കോറിലേക്ക് എത്തിച്ചത്. 29 പന്തിൽ 59 റൺസുമായി താരം പുറത്താകാതെ നിന്നു.