കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ ആറിലും ആധികാരിക വിജയം സ്വന്തമാക്കി 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റോയല്‍സ്. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ ആവേശ വിജയം സ്വന്തമാക്കിയാണ് സഞ്ജുപ്പട ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ റണ്‍മല ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ അവസാന പന്തില്‍ മറികടന്നാണ് രാജസ്ഥാന്‍ ത്രില്ലർ വിജയം സ്വന്തമാക്കിയത്.
കൊല്‍ക്കത്തയുടെ തട്ടകത്തില്‍ നടന്ന ത്രില്ലര്‍ മത്സരത്തിന് ശേഷമുള്ള ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അവസാന പന്തില്‍ വിജയം പിടിച്ചെടുത്തതിന്റെ ആവേശത്തില്‍ രാജസ്ഥാന്‍ താരങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഓടിവന്ന് ആഘോഷിച്ചപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു മാത്രം ഒരു ചെറിയ പുഞ്ചിരിയോടെ മാറിനില്‍ക്കുകയാണ് ചെയ്തത്. 'സഞ്ജുവിനെ നോക്കൂ. അദ്ദേഹം മാത്രം എങ്ങനെയാണ് എപ്പോഴും ഒരു ചെറിയ പുഞ്ചിരിയോടെ ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുന്നത്', എന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റ്.
സഞ്ജുവിന്റെ ഈ സമീപനം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകന്‍ എം എസ് ധോണിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. ഐപിഎല്‍ 2023 ഫൈനലില്‍ ചെന്നൈയും വിജയം സ്വന്തമാക്കിയത് അവസാന പന്തിലായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ വിജയലക്ഷ്യത്തിലെത്തിയാണ് ചെന്നൈ തങ്ങളുടെ അഞ്ചാമത്തെ ഐപിഎല്‍ കിരീടം ഉയര്‍ത്തിയത്. ധോണിയെപ്പോലെ സഞ്ജുവും രാജസ്ഥാന് ഇത്തവണ കിരീടം സമ്മാനിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.