മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ 193 റണ്‍സ് വിജയലക്ഷ്യം ഉയർത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ സെഞ്ച്വറിക്കരുത്തിലാണ് മുംബൈ 192 റണ്‍സ് അടിച്ചുകൂട്ടിയത്. 53 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
36 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മ്മയും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയപ്പോഴും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നിരാശപ്പെടുത്തി. അഞ്ചാമനായി ഇറങ്ങിയ ഹാര്‍ദ്ദിക്കിന് ആറ് പന്തില്‍ പത്ത് റണ്‍സ് മാത്രമാണ് എടുക്കാനായത്. താരത്തെ ഹര്‍ഷല്‍ പട്ടേല്‍ ഹര്‍പ്രീത് ബ്രാറിന്റെ കൈകളിലെത്തിച്ചു.
വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ചതോടെ ഹാര്‍ദ്ദിക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുകയാണ്. യഥാര്‍ത്ഥമല്ലാത്ത തകര്‍ച്ചയാണിതെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. 'ഗുജറാത്തും കൈവിട്ടു, ഭാഗ്യവും കൈവിട്ടു', 'അമ്മയാണ് സത്യം, ഹാര്‍ദ്ദിക് നമുക്കെതിരെയാണ് കളിക്കുന്നത്', 'ആര്‍സിബിയുടെ ദൗര്‍ബല്യം ബൗളിങ്ങാണെങ്കില്‍ മുംബൈയുടെ ദൗര്‍ബല്യം ഹാര്‍ദ്ദിക് പാണ്ഡ്യയാണ്', എന്നെല്ലാമാണ് ആരാധകരുടെ പോസ്റ്റുകള്‍.