മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. സീസണിലെ ആറാം മത്സരത്തിലും ഹാർദ്ദിക്ക് പാണ്ഡ്യയെ കടുത്ത കൂവലോടെയാണ് ആരാധകർ വരവേറ്റത്. അതിനിടെ മഹേന്ദ്ര സിംഗ് ധോണി മുംബൈ നായകനെതിരെ മൂന്ന് തവണ സിക്സ് പറത്തി. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഹാർദ്ദിക്കിനെ രൂക്ഷമായി വിമർശിച്ച് ഐപിഎൽ കമന്റേറ്റർമാരായ കെവിൻ പീറ്റേഴ്സണും സുനിൽ ഗാവസ്കറും രംഗത്തെത്തി.
ധോണിക്കെതിരെ ഇങ്ങനെയല്ല പന്തെറിയേണ്ടതെന്നായിരുന്നു സുനിൽ ഗാവസ്കറിന്റെ വിമർശനം. താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ ബൗളിംഗ്. ഇതുപോലെ പന്തിട്ടുതന്നാൽ താനും സിക്സ് അടിക്കും. ഒരു സിക്സ് ഒക്കെ വന്നാൽ പ്രശ്നമില്ല. രണ്ടാം പന്തും സാധാരണപോലെ എറിഞ്ഞ് സിക്സ് വഴങ്ങുന്നു. മൂന്നാം ബോൾ ഫുൾടോസ് എറിഞ്ഞ് സിക്സ് വഴങ്ങി. ഹാർദ്ദിക്കിന്റെ നായകത്വത്തിൽ മികച്ചതായി ഒന്നുമില്ലെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.
ടോസ് മുതൽ ഹാർദ്ദിക്ക് സന്തോഷം അഭിനയിക്കുന്നതായി കെവിൻ പീറ്റേഴ്സൺ പ്രതികരിച്ചു. മത്സരത്തിലെ തോൽവിക്കും അപ്പുറം ഇത് ഹാർദ്ദിക്കിന്റെ കരിയറിനെ ബാധിക്കും. ധോണി സിക്സ് അടിക്കുന്നത് തന്നെ സന്തോഷിപ്പിച്ചു. എന്നാൽ ഹാർദ്ദിക്കിനും വികാരങ്ങളുണ്ട്. ഗ്രൗണ്ടിൽ ഉയരുന്ന കൂവൽ നാം ശ്രദ്ധിക്കുന്നു. ഒരു ഇന്ത്യൻ താരത്തിന് ലഭിക്കേണ്ട സ്വീകാര്യത ഇങ്ങനെയല്ലെന്നും കെവിൻ പീറ്റേഴ്സൺ വ്യക്തമാക്കി.