മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് എൽ ക്ലാസിക്കോയിൽ വെടിക്കെട്ട് തീർത്ത് മഹേന്ദ്ര സിംഗ് ധോണി. അവസാന ഓവറിൽ ബാറ്റിംഗിനിറങ്ങിയ ധോണി നാല് പന്തുകൾ നേരിട്ടു. അതിൽ ആദ്യ മൂന്ന് പന്തുകളും സിക്സ് പറത്തി ഇതിഹാസ താരം വാങ്കഡെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ ഹാർദ്ദിക്ക് പാണ്ഡ്യയെയാണ് ധോണി പഞ്ഞിക്കിട്ടത്.
ഡാരൽ മിച്ചൽ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ മൂന്നാം പന്ത് ലോങ് ഓഫിലേക്ക് പറത്തി ധോണി ആദ്യ സിക്സ് നേടി. നാലാം പന്ത് ലോങ് ഓണിലേക്കാണ് ധോണി അടിച്ചു പറത്തിയത്. അഞ്ചാം പന്തിൽ നിലതെറ്റിയ പാണ്ഡ്യയുടെ പന്ത് ലോ ഫുൾഡോസായി.
ഇതിനെ സ്ക്വയർ ലെഗിലേക്ക് അടിച്ചുപറത്തി ധോണി തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇന്നിംഗ്സിന്റെ അവസാന പന്തിൽ രണ്ട് റൺസ് കൂടി ചെന്നൈ മുൻ നായകൻ കൂട്ടിച്ചേർത്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്‌വാദ് 69ഉം ശിവം ദൂബെ 66ഉം റൺസെടുത്തു.