ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച സ്കോർ ഉയർത്തിയിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ ടോസ് നേടിയ കെ എൽ രാഹുലും സംഘവും ബാറ്റിംഗിനിറങ്ങി. പക്ഷേ പതിവില്ലാത്ത വിധം ലഖ്നൗ മുൻനിര തകർന്നടിഞ്ഞു. ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലേക്ക് ലഖ്നൗ വീണു.
കുറഞ്ഞ സ്കോറിലേക്ക് ഒതുങ്ങുമെന്ന് തോന്നിയിടത്ത് നിന്നാണ് ലഖ്നൗ നിരയിൽ ഒരു രക്ഷകൻ അവതരിച്ചത്. ആയൂഷ് ബദോനി സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്നു. 35 പന്തിൽ 55 റൺസുമായി ബദോനി പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
ഒമ്പതാമനായി ഇറങ്ങിയ അർഷാദ് ഖാൻ ബദോനിക്ക് പിന്തുണ നൽകി. 16 പന്തിൽ 20 റൺസുമായി അർഷാദ് അവസോരിചതമായി കളിച്ചു. എട്ടാം വിക്കറ്റിലെ പിരിയാത്ത കൂട്ടുകെട്ടിൽ ഇരുവരും 73 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴിന് 167ൽ എത്താനും ലഖ്നൗവിന് സാധിച്ചു. ഐപിഎൽ ചരിത്രത്തിൽ എട്ടാം വിക്കറ്റിൽ നേടിയ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവും രണ്ട് വിക്കറ്റെടുത്ത ഖലീൽ അഹമ്മദുമാണ് ഡൽഹി നിരയിൽ നന്നായി പന്തെറിഞ്ഞത്.