സഞ്ജുവിന് കഷ്ടകാലം; ആദ്യ പരാജയത്തിന് പിന്നാലെ കിട്ടിയത് എട്ടിന്റെ പണി

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ അടിയറവ് പറഞ്ഞത്
സഞ്ജുവിന് കഷ്ടകാലം; ആദ്യ പരാജയത്തിന് പിന്നാലെ കിട്ടിയത് എട്ടിന്റെ പണി

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ പരാജയം വഴങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ അടിയറവ് പറഞ്ഞത്. ജയ്പൂരില്‍ ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന കിടിലന്‍ സ്‌കോര്‍ നേടിയെങ്കിലും ഗുജറാത്ത് ഇന്നിങ്സിന്റെ അവസാന പന്തില്‍ ബൗണ്ടറിയിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

പരാജയത്തിന് പിന്നാലെ ഇപ്പോള്‍ വലിയൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ ക്യാപ്റ്റന് ബിസിസിഐ വന്‍തുക പിഴ ചുമത്തിയിരിക്കുകയാണ്. 12 ലക്ഷം രൂപയാണ് സഞ്ജു പിഴയൊടുക്കേണ്ടത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്.

സഞ്ജുവിന് കഷ്ടകാലം; ആദ്യ പരാജയത്തിന് പിന്നാലെ കിട്ടിയത് എട്ടിന്റെ പണി
എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് ചോദ്യം; ചിരി പടര്‍ത്തി സഞ്ജുവിന്റെ ഉത്തരം

സീസണിലെ ആദ്യ പിഴവായതിനാലാണ് പിഴ 12 ലക്ഷമായി പരിമിതപ്പെടുത്തിയതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ പന്തെറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ രാജസ്ഥാന് ഒന്‍പത് പന്തുകള്‍ എറിയേണ്ടി വന്നു.

നിശ്ചിത സമയം തീരുന്നതിന് മുന്‍പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ഒഴിവാക്കാമായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമാണ് രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞത്. ഇതും മത്സരത്തില്‍ രാജസ്ഥാന് തിരിച്ചടിയായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com