മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. ആവേശകരമായ പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിനാണ് സൺറൈസേഴ്സ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. പഞ്ചാബിന്റെ മറുപടി ആറ് വിക്കറ്റിന് 180 റൺസിൽ അവസാനിച്ചു.
മത്സരത്തിൽ സൺറൈസേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡ് 21, അഭിഷേക് ശർമ്മ 16, എയ്ഡാൻ മാക്രം പൂജ്യം, രാഹുൽ ത്രിപാഠി 11, ഹെൻറിച്ച് ക്ലാസൻ ഒമ്പത് എന്നിങ്ങനെ നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 37 പന്തിൽ 64 റൺസുമായി നിതീഷ് പുറത്താകുമ്പോൾ സൺറൈസേഴ്സ് സ്കോർ 150ലെത്തിയിരുന്നു.
അബ്ദുൾ സമദ് 12 പന്തിൽ 25 റൺസും ഷബാസ് അഹമ്മദ് ഏഴ് പന്തിൽ 14 റൺസും നേടി. പഞ്ചാബിനായി അർഷ്ദീപ് സിംഗ് നാലും സാം കുറാനും ഹർഷൽ പട്ടേലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. കഗീസോ റബാഡയ്ക്കാണ് ഒരു വിക്കറ്റ് വീഴ്ത്താനായത്.
മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ ആറ് ഓവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ശിഖർ ധവാൻ 14, ജോണി ബെർസ്റ്റോ പൂജ്യം, പ്രഭ്സിമ്രാൻ സിംഗ് നാല് എന്നിവർ പുറത്തായി. പിന്നീട് പൊരുതാൻ ശ്രമിച്ചവരും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കി.
സാം കുറാൻ 29, സിക്കന്ദർ റസ 28, ജിതേഷ് ശർമ്മ 19 എന്നിങ്ങനെ പുറത്തായി. എങ്കിലും ശശാങ്ക് സിംഗും അഷുതോഷ് ശർമ്മയും പോരാട്ടം അവസാനിപ്പിച്ചില്ല. ശശാങ്ക് 25 പന്തിൽ 46 റൺസുമായും അഷുതോഷ് 15 പന്തിൽ 33 റൺസുമായും പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി ഭുവന്വേശർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. കമ്മിൻസ്, നടരാജൻ, നിതീഷ് കുമാർ, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.