ലഖ്‌നൗ : ഈ സീസണിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ചെറിയ സ്കോറിലൊതുങ്ങി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പർ ജയന്റ്സിന് ആദ്യ ഓവറിൽ തന്നെ ഡീ കോക്കിനെ നഷ്ടമായി. ശേഷം മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെയും നഷ്ടമായി പ്രതിരോധത്തിലായ ജയന്റ്സിനെ ക്യാപ്റ്റൻ കെഎൽ രാഹുലും മാർക്കസ് സ്റ്റോയിനിസും ചേർന്നാണ് രക്ഷപ്പെടുത്തിയെടുത്തത്. കെഎൽ രാഹുൽ 33 റൺസും സ്റ്റോയിനിസ് 58 റൺസും നേടി. അവസാന ഓവറുകളിൽ നിക്കോളാസ് പൂരനും (32) ആയുഷ് ബദോനിയും (20) നടത്തിയ വെടിക്കെട്ടാണ് സ്കോർ 160 ന് മുകളിലെത്തിച്ചത്.
ഉമേഷ് യാദവും ദർശൻ നൽകണ്ടെയും രണ്ട് വിക്കറ്റ് നേടി. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത നൂർ അഹമ്മദാണ് ലഖ്‌നൗ റൺറേറ്റിനെ താഴ്ത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി നാല് പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ഗുജറാത്ത് ടൈറ്റാൻസ് നാല് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി ഇതേ പോയിന്റാണുള്ളത്. 150 ന് മുകളിലെറിയുന്ന സ്പീഡ് സെൻസേഷണൽ ബൗളർ മായങ്ക് യാദവിലൂടെ ഗുജറാത്ത് ടൈറ്റാൻസിനെ എറിഞ്ഞിടാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ.