ഹൈദരാബാദ്: ക്രിക്കറ്റ് ആരാധകർക്കിടയിൽ കയ്യടി നേടിയിരിക്കുകയാണ് പാറ്റ് കമ്മിൻസ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഫീൽഡ് തടസപ്പെടുത്തിയ രവീന്ദ്ര ജഡേജയ്ക്കെതിരായ അപ്പീൽ കമ്മിൻസ് ഇടപെട്ട് പിൻവലിച്ചിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം ഉണ്ടായത്.
ഭുവന്വേശർ കുമാറിന്റെ യോർക്കർ വളരെ പ്രയാസപ്പെട്ട് ജഡേജ തട്ടിയകറ്റി. എന്നാൽ പന്ത് ഭുവിയുടെ കൈയ്യിൽ തന്നെയെത്തി. ക്രീസിന് വെളിയിലായിരുന്ന ജഡേജയെ പുറത്താക്കാൻ ഭുവന്വേശർ പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞു. പക്ഷേ തിരികെ ക്രീസിലേക്ക് ഓടിയ ജഡേജയുടെ ശരീരത്തിലാണ് പന്ത് കൊണ്ടത്. ആ സമയം താരം ക്രീസിന് പുറത്തായിരുന്നു.
സൺറൈസേഴ്സ് താരങ്ങൾ അപ്പീലുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ ഒരുപക്ഷേ ഫീൽഡ് തടസപ്പെടുത്തിയതിന് ജഡേജ പുറത്താകുമായിരുന്നു. എന്നാൽ സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് ഇടപെട്ട് അപ്പീൽ പിൻവലിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ് ചോദ്യം ഉന്നയിച്ചിരിക്കുകയാണ്.
മഹേന്ദ്ര സിംഗ് ധോണി ക്രീസിൽ വരാതിരിക്കാനല്ലെ കമ്മിൻസ് അപ്പീൽ പിൻവലിച്ചതെന്നാണ് കൈഫിന്റെ ചോദ്യം. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ജഡേജ ക്രീസിൽ തുടരുന്നത് സൺറൈസേഴ്സിന് ഗുണകരമാകില്ലേ? ട്വന്റി 20 ലോകകപ്പിൽ ജഡേജയുടെ സ്ഥാനത്ത് വിരാട് കോഹ്‌ലി ആണെങ്കിൽ താങ്കൾ ഇതുപോലെ ചെയ്യുമോയെന്നും കൈഫ് പാറ്റ് കമ്മിൻസിനോട് ചോദിച്ചു.