ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നിശ്ചിത ഓവര്‍ അവസാനിക്കാന്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു. സീസണില്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായ രണ്ടാം പരാജയമാണ് സണ്‍റൈസേഴ്‌സ് സമ്മാനിച്ചത്.
മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ്ങിനിടെ പാറ്റ് കമ്മിന്‍സിന്റെ ഇടപെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. രവീന്ദ്ര ജഡേജയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ചാണ് ഹൈദരാബാദ് നായകന്‍ കൈയടി വാങ്ങുന്നത്. ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് ജഡേജയെ ഔട്ടാക്കാമായിരുന്നെങ്കിലും കമ്മിന്‍സ് മാതൃകയാവുകയായിരുന്നു.
സിഎസ്‌കെ ഇന്നിങ്‌സിന്റെ 19-ാം ഓവറിലായിരുന്നു സംഭവം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പന്ത് ജഡേജ ഗ്രൗണ്ടില്‍ തട്ടിയിട്ടു. ബാറ്റര്‍ ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ ഭുവനേശ്വര്‍ ജഡേജയെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചു. ക്രീസില്‍ നിന്ന് ഏറെ ദൂരത്തായിരുന്ന ജഡേജയുടെ മേല്‍ പന്ത് തട്ടി വിക്കറ്റിലേക്ക് എത്തിയില്ല.
തുടര്‍ന്ന് ജഡേജ ഫീല്‍ഡ് തടസ്സപ്പെടുത്തിയെന്ന് ഹെന്റിച്ച് ക്ലാസന്‍ അമ്പയര്‍മാരോട് പറഞ്ഞു. അമ്പയര്‍മാര്‍ തേര്‍ഡ് അമ്പയറോട് ഔട്ട് ആണോയെന്ന് ചോദിക്കവേ കമ്മിന്‍സ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. അല്ലെങ്കില്‍ ജഡേജ ഔട്ടാവുമായിരുന്നു.