ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ക്വിന്റൺ ഡി കോക്കും മായങ്ക് യാദവുമാണെന്ന് നിസംശയം പറയാം. നിക്കോളാസ് പൂരാന്റെ പ്രകടനവും നിർണായകമായി. എന്നാൽ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയ ഇടം കൈയ്യൻ സ്പിന്നർ മണിമാരൻ സിദ്ധാർത്ഥിനെയാണ് ലഖ്നൗ പരിശീലകൻ ജസ്റ്റിൻ ലാഗർ അഭിനന്ദിച്ചത്.
സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് സിദ്ധാർത്ഥൻ മത്സരത്തിൽ നേടിയത്. ഇതിന് പിന്നിലെ രസകരമായ കഥ ജസ്റ്റിൻ ലാംഗർ വെളിപ്പെടുത്തി. സിദ്ധാർത്ഥുമായി താൻ മുമ്പ് സംസാരിച്ചിട്ടുപോലുമില്ല. അയാൾ പന്തെറിയുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്. വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടേണ്ടത് സിദ്ധാണെന്ന് താൻ പറഞ്ഞു. അപ്പോൾ തന്നെ യെസ് സാർ എന്ന് സിദ്ധാർത്ഥ് സമ്മതിക്കുകയും ചെയ്തു. മത്സരത്തിൽ സിദ്ധാർത്ഥ് തന്റെ വാഗ്ദാനം പൂർത്തിയാക്കുകയും ചെയ്തെന്ന് ലാംഗർ വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് സിദ്ധാർത്ഥ് കളിച്ചിട്ടുള്ളത്. ഐപിഎല്ലിൽ താരം നേടിയ ഏക വിക്കറ്റും വിരാട് കോഹ്‌ലിയുടേതാണ്. ഐപിഎൽ കരിയറിൽ ആദ്യത്തെ വിക്കറ്റായി വിരാട് കോഹ്‌ലിയെ പുറത്താക്കുന്ന 10-ാമത്തെ താരമാണ് സിദ്ധാർത്ഥ്. മുമ്പ് അശോക് ദിൻഡ, ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ, ആൽബി മോർക്കൽ, ചേതന്യ നന്ദ, മിച്ചൽ മക്ലാഷൻ, ഡഗ് ബ്രേസ്വെൽ, ഡെവാൾഡ് ബ്രെവിസ്, ഹർപ്രീത് ബ്രാർ എന്നിവരാണ് മുമ്പ് ആദ്യ വിക്കറ്റായി കോഹ്‌ലിയെ വീഴ്ത്തിയത്.