ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് വർണാഭമായ തുടക്കം. 6.40തോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. ലേസർ ഷോയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. പിന്നാലെ ദേശീയ പതാകയേന്തി സൂപ്പർതാരം അക്ഷയ് കുമാർ ആദ്യം വേദിയിലേക്ക് എത്തി. തൊട്ടുപിന്നാലെ ടൈഗർ ഷ്രോഫ് വേദിയിലേക്ക് എത്തി.
മിനിറ്റുകൾ നീണ്ട നൃത്തരംഗങ്ങൾക്ക് ശേഷം ഇരുവരും ബൈക്കിൽ സ്റ്റേഡിയം ചുറ്റിയത് ആരാധകർക്ക് ആവേശമായി. പിന്നാലെ സോനു നിഗവും എ ആർ റഹ്മാനും വേദിയിലെത്തി. പരിപാടിക്ക് കൊഴുപ്പേകി വിണ്ണിൽ പൂരവർണങ്ങൾ നിറഞ്ഞു. ഗായകൻ മോഹിത് ചൗഹാന്റെ രംഗപ്രവേശനം ആരാധകർക്കായി സർപ്രൈസായി.
ഇതിന് പിന്നാലെ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമാൽ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവർ വേദിയിലേക്ക് എത്തി. ഒപ്പം റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസ് വേദിയിൽ വന്നു. ഒടുവിൽ ഉദ്ഘാടന പരിപാടികൾക്ക് അവസാനം കുറിച്ച് ഐപിഎൽ ട്രോഫിയുമായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദും രംഗത്തെത്തി.