ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ റോയൽ ചലഞ്ചേഴ്സിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ഒരു ഘട്ടത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ബെംഗളൂരുവിന് അനുജ് റാവത്തിന്റെയും ദിനേശ് കാർത്തിക്കിന്റെയും ബാറ്റിംഗാണ് തുണയായത്.
മത്സരത്തിന്റെ ആദ്യ ഓവറുകളിൽ ഫാഫ് ഡു പ്ലെസിസ് തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. 23 പന്തിൽ എട്ട് ഫോറുകൾ സഹിതം ഡു പ്ലെസി 35 റൺസെടുത്തു. എന്നാൽ ബെംഗളൂരു നായകൻ പുറത്തായതിന് പിന്നാലെ ബെംഗളൂരു കനത്ത ബാറ്റിംഗ് തകർച്ചയെ നേരിട്ടു. രജത് പാട്ടിദാറും ഗ്ലെൻ മാക്‌സ്‌വെല്ലും റൺസൊന്നും എടുക്കാതെ പുറത്തായി. പിന്നലെ 20 പന്തിൽ 21 റൺസുമായി വിരാട് കോഹ്‌ലിയുടെ വിക്കറ്റും വീണു. റൺസ് കണ്ടെത്താൻ വിഷമിച്ച കാമറൂൺ ഗ്രീൻ 22 പന്തിൽ 18 റൺസുമായി മടങ്ങി.
ആറാം വിക്കറ്റിൽ അനുജ് റാവത്തും ദിനേശ് കാർത്തിക്കും ഒന്നിച്ചതോടെയാണ് കളി മാറിയത്. പതിയെ മത്സരത്തിൽ താളം കണ്ടെത്തിയ ഇരുവരും റൺസ് ഉയർത്തിക്കൊണ്ടേയിരുന്നു. 25 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 48 റൺസെടുത്ത അനുജ് റാവത്ത് അവസാന പന്തിൽ റൺഔട്ടായി. 26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 38 റൺസെടുത്ത ദിനേശ് കാർത്തിക്ക് പുറത്താകാതെ നിന്നു. ചെന്നൈ നിരയിൽ മുസ്തഫിസൂർ റഹ്മാൻ നാല് വിക്കറ്റ് വീഴ്ത്തി. മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് ദീപക് ചാഹറിനാണ്.