ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് നാളെ തുടക്കമാകുകയാണ്. ഇത്തവണ ചില നിയമങ്ങൾക്ക് മാറ്റമുണ്ട്. ഇതാദ്യമായി ഒരോവറിൽ ബൗളർക്ക് രണ്ട് ബൗൺസർ എറിയാം. സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ നിന്നുമാണ് പരിഷ്കാരം ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും എത്തുന്നത്.
സൂപ്പർ ഓവറിലും നിയമമാറ്റമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ രണ്ടാമത്തെ സൂപ്പർ ഓവർ വേണ്ടി വന്നാൽ ആദ്യ സൂപ്പർ ഓവറിൽ റിട്ടയർഡ് ഹർട്ട് ചെയ്ത താരത്തിന് വീണ്ടും ബാറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെ ബാറ്റ് ചെയ്യാൻ എത്തണമെങ്കിൽ എതിർ ടീം നായകന്റെ അനുമതി വേണം. ജനുവരിയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ട്വന്റി 20 മത്സരത്തിൽ ഈ നിയമം ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു.
ആദ്യ സൂപ്പർ ഓവറിന്റെ അവസാന പന്തിൽ രോഹിത് ശർമ്മ റിട്ടയർഡ് ഹർട്ടായി. പിന്നാലെ രണ്ടാം സൂപ്പർ ഓവറിൽ ബാറ്റിംഗിനെത്തി. എന്നാൽ രോഹിത് ബാറ്റിംഗിനെത്തിയത് അഫ്ഗാൻ നായകന്റെ സമ്മതത്തോടെ ആണെന്നാണ് പിന്നീട് വന്ന വിശദീകരണം. എന്തായാലും ഈ നിയമത്തിൽ ഐപിഎല്ലിലൂടെ വ്യക്തത വരുത്തിയിരിക്കുകയാണ്.