മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈ സ്വന്തമാക്കിയിരിക്കുകയാണ്. പിന്നാലെ ഗ്രൗണ്ടിൽ തകർപ്പൻ ഡാൻസുമായി മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ കളം നിറഞ്ഞു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. എന്നാൽ പുറം വേദനെയെ തുടർന്ന് പരിക്കേറ്റ താരത്തിന് ഇത്ര ഊർജ്ജത്തോടെ ഡാൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
രഞ്ജി ട്രോഫിയുടെ ഫൈനലിൽ അയ്യർ 95 റൺസ് നേടിയിരുന്നു. 111 പന്തുകൾ നേരിട്ടുള്ള ഇന്നിംഗ്സിന് ശേഷം പുറം വേദന അനുഭവപ്പെടുന്നതായി താരം പരാതിപ്പെട്ടിരുന്നു. തുടർന്ന് മത്സരത്തിന്റെ നാല്, അഞ്ച് ദിവസങ്ങളിൽ ഗ്രൗണ്ടിലും ഇറങ്ങിയില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ താരത്തിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
മുമ്പ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടയിലും പുറം വേദനയെന്ന് താരം പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമി അയ്യർക്ക് പരിക്കില്ലെന്നാണ് അറിയിച്ചത്. തുടർന്ന് കള്ളം പറഞ്ഞിതിനെ തുടർന്ന് അയ്യരിനെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കി.