ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൾസിന് തിരിച്ചടി. ഇംഗ്ലണ്ട് താരവും മധ്യനിര ബാറ്ററുമായ ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് താരത്തിന്റെ പിന്മാറ്റം. ബ്രൂക്കിന് പകരക്കാരനെ ടീമിലെത്തിക്കാൻ ഡൽഹി മാനേജ്മെന്റ് ശ്രമങ്ങൾ ആരംഭിച്ചു.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ട് മധ്യനിര താരം കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു. സീസണിൽ ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്. മുമ്പ് ജേസൺ റോയ്, മാർക് വുഡ് എന്നിവരും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു.
കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ബ്രൂക്ക്. 13.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ചിട്ടും താരത്തിന് തിളങ്ങാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ 190 റൺസ് മാത്രമാണ് ബ്രൂക്കിന് നേടാൻ കഴിഞ്ഞത്. ഇതോടെ ഈ സീസണിന് മുമ്പായി ബ്രൂക്കിനെ സൺറൈസേഴ്സ് ലേലത്തിൽ വെയ്ക്കുകയായിരുന്നു.