ഡൽഹി: വനിതാ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിൽ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരു റൺസിന് തോൽപ്പിച്ചാണ് ക്യാപിറ്റൽസിന്റെ വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ റിച്ച ഘോഷിന്റെ റൺഔട്ടാണ് മത്സര വിധിയെഴുതിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. റോയൽ ചലഞ്ചേഴ്സ് മറുപടി ഏഴിന് 180ൽ അവസാനിച്ചു.
മത്സരത്തിൽ മികച്ച തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. 60 റൺസിൽ രണ്ടാം വിക്കറ്റും വീണു. മെഗ് ലാന്നിംഗ് 29, ഷെഫാലി വര്‍മ 23 എന്നിങ്ങനെ സ്കോർ ചെയ്തു. മൂന്നാം വിക്കറ്റിലെ ജമീമ റോഡ്രിഗ്‌സ് - അലീസ് കാപ്‌സി സഖ്യത്തിന്റെ 97 റണ്‍സ് കൂട്ടുകെട്ടാണ് ഡൽഹിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. റോഡ്രിഗ്‌സ് 58ഉം കാപ്സി 48ഉം റൺസെടുത്ത് പുറത്തായി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സിന് തുടക്കത്തില്‍ തന്നെ സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ സോഫി മോളിനക്‌സ് -എല്ലിസ് പെറി സഖ്യം രണ്ടാം വിക്കറ്റിൽ 80 റണ്‍സ് കൂട്ടിച്ചേർത്തു. പെറി 49ഉം മോളിനക്‌സ് 33ഉം റൺസെടുത്ത് പുറത്തായത് ഡൽഹിക്ക് ആശ്വാസമായി. എങ്കിലും സോഫി ഡിവൈൻ 26 മോശമല്ലാത്ത സംഭാവനകൾ നൽകി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. വിജയത്തിലേക്ക് ഓടിയെത്താൻ റിച്ച ഘോഷിന് കഴിയാതിരുന്നതോടെ ഡൽഹി വിജയം ആഘോഷിച്ചു.