പാകിസ്താനിൽ നടക്കുന്ന 2025ലെ ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയുടെ പങ്കാളിത്തം പ്രതീക്ഷിച്ച് പിസിബി

2008ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല
പാകിസ്താനിൽ നടക്കുന്ന 2025ലെ ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയുടെ പങ്കാളിത്തം പ്രതീക്ഷിച്ച് പിസിബി

ന്യൂഡൽഹി: 2025ല്‍ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച ദുബായില്‍ നടക്കുന്ന ഐസിസി മീറ്റിംഗില്‍ ഉറപ്പ് പ്രതീക്ഷിക്കുന്നതായി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി. 2008ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദര്‍ശിച്ചിട്ടില്ല.

ഇന്ത്യന്‍ ടീമിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി ദുബൈയില്‍ വെച്ച് പിസിബി തലവന്‍ നഖ്വി ഐസിസി എക്സിക്യൂട്ടീവ് ബോര്‍ഡുമായും ബിസിസിഐ സെക്രട്ടറി ജയ് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിക്ക് പങ്കെടുപ്പിക്കുന്നത് പിസിബിയെ സംബന്ധിച്ച് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിസിബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക ഇന്ത്യ തങ്ങളുടെ ടീമിനെ പാകിസ്താനിലേക്ക് അയക്കുമോ എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കില്ല. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച 'ഹൈബ്രിഡ് മോഡല്‍' ആവര്‍ത്തിക്കില്ലെന്നാണ് പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാമ്പ്യന്‍സ് ട്രോഫി ഐസിസിയുടെ ടൂര്‍ണ്ണമെന്റാണ്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് കളിക്കാനായി പാകിസ്താൻ ഇന്ത്യയിലേക്ക് പോയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരേണ്ടതുണ്ടെന്ന് ഐസിസിയെയും ബിസിസിഐയെയും ബോധ്യപ്പെടുത്താന്‍ നഖ്വി ശ്രമിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തതോടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് സുരക്ഷയോ മറ്റ് ആശങ്കകളോ ഉണ്ടാകേണ്ടതില്ലെന്ന് ബിസിസിഐ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കാന്‍ നഖ്വി ശ്രമിക്കുമെന്നും പിടിഐ പറയുന്നു. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളുടെ നവീകരണത്തെക്കുറിച്ചും ഇന്ത്യ പാകിസ്താനില്‍ കളിക്കുന്നതിനെക്കുറിച്ചുള്ള പാകിസ്താൻ സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചും നഖ്വി ഐസിസി ബോര്‍ഡിനെ അറിയിക്കുമെന്നും ഉറവിടം അറിയിച്ചതായി പിടിഐ പറയുന്നു.

പാകിസ്താനിൽ കളിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരിന് മാത്രം തീരുമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നും ബിസിസിഐയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കേണ്ടതുണ്ടെന്നുമാണ് ഈ വിഷയത്തില്‍ ബിസിസിഐയുടെ പ്രതികരണമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ അനുമതി ചോദിക്കാന്‍ പോലും ഈ നീക്കം വളരെ നേരത്തെയാണ്. 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ഒരു ടൂര്‍ണമെന്റിനായി എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് 2024 മാര്‍ച്ചില്‍ അവരുടെ പുതിയ ചെയര്‍മാന്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍, അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com