ഡൽഹി: രണ്ട് മാസം നീണ്ടുനിന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ 17-ാം തവണയാണ് ഇന്ത്യ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി തുടങ്ങിയവർ ഇല്ലാതെയാണ് ഇന്ത്യയുടെ തകർപ്പൻ വിജയങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
ചില താരങ്ങളുടെ സാന്നിധ്യമാണ് ഈ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്. അതിൽ ഒന്നാമൻ ഓപ്പണർ യശസ്വി ജയ്സ്വാളാണ്. രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 712 റൺസ് താരം അടിച്ചുകൂട്ടി. 89 റൺസ് ശരാശരിയിലാണ് താരം സ്കോറിംഗ് നടത്തിയത്. പരമ്പരയിലെ ഇന്ത്യൻ താരങ്ങളിൽ ഒരാൾ ജയ്സ്വാളാണ്.
ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ശുഭ്മാൻ ഗിൽ നടത്തിയത് തകർപ്പൻ തിരിച്ചുവരവാണ്. അഞ്ച് മത്സരങ്ങളിലായി ഗിൽ 452 റൺസും അടിച്ചുകൂട്ടി. ഗില്ലിനെപ്പോലെ മോശം പ്രകടനത്തിന് രോഹിത് ശർമ്മയും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രോഹിത് 400 റൺസ് അടിച്ചുകൂട്ടി.
ബാറ്റുകൊണ്ടും പന്തുകൊണ്ടും രവീന്ദ്ര ജഡേജ നിർണായക സാന്നിധ്യമായി. മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന് രവിചന്ദ്രൻ അശ്വിൻ ഒരിക്കൽകൂടെ തെളിയിച്ചു. നിർണായക സമയത്തെ ബ്രേയ്ക്ക് ത്രൂകൾ നൽകി കുൽദീപ് താരമായി. സ്പിന്നിന് അനുകൂലമായ ട്രാക്കുകളിൽ പേസർ ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ട നടത്തി. ഒപ്പം അരങ്ങേറ്റ പരമ്പരയിൽ തന്നെ മികവ് തെളിയിക്കാൻ ജുറേലിനും സർഫറാസിനും ദേവ്ദത്ത് പടിക്കലിനും ആകാശ് ദീപിനും കഴിഞ്ഞു.