ഡബ്ല്യുപിഎൽ: പെട്ടെന്ന് മഴ പെയ്തത് പോലെ!, സൂപ്പർ സോപ്പറും മൈതാനത്തിറങ്ങി; പക്ഷെ അത് മഴയായിരുന്നില്ല
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ജയന്റ്‌സിനെ കീഴടക്കിയത്. എന്നാല്‍ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഇടയ്ക്ക് വെച്ച് അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. മഴപെയ്തത് പോലൊരു അനുഭവമായിരുന്നത്. സൂപ്പർ സോപ്പർ വരെ ഇതിന് പിന്നാലെ മൈതാനത്തിറങ്ങി. ഗ്രൗണ്ടിലെ സ്പ്രിങ്ക്‌ളേഴ്‌സ് പൊട്ടി വെള്ളം പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നായിരുന്നു മത്സരം തടസ്സപ്പെട്ടത്.
ജയന്റ്‌സ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയുടെ ഇന്നിങ്‌സിലാണ് സംഭവം ഉണ്ടായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും അമേലിയ കെറും ക്രിസീല്‍ ഉണ്ടായിരുന്ന സമയത്താണ് സ്പ്രിങ്ക്‌ളര്‍ തകര്‍ന്നത്. സ്പ്രിങ്ക്‌ളര്‍ പൊട്ടി വെള്ളം ഒഴുകിയതോടെ മത്സരം അല്‍പ്പസമയം നിര്‍ത്തിവെക്കേണ്ടി വന്നു. സ്പ്രിങ്ക്‌ളര്‍ ശരിയാക്കിയെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ സൂപ്പര്‍ സോപ്പര്‍ ഇറങ്ങിയാണ് ഗ്രൗണ്ട് ശരിയാക്കിയത്. ഇതിന് ശേഷം ഉടനെ തന്നെ മത്സരം പുനഃരാരംഭിക്കുകയും ചെയ്തു.
പിന്നീട് ഹര്‍മന്‍പ്രീത് കൗറും അമേലിയ കെറും പോരാട്ടം തുടര്‍ന്ന് മുംബൈയെ വിജയത്തിലേക്ക് എത്തിച്ചു. നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ വെറും ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെ വിജയലക്ഷ്യത്തിലെത്താന്‍ മുംബൈയ്ക്കായി. 95 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് മുംബൈയുടെ വിജയശില്‍പ്പി. വിജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടാനും മുംബൈയ്ക്കായി.