മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച. രണ്ട് സെഷനുകൾ പിന്നിടുമ്പോൾ മുംബൈ എട്ട് വിക്കറ്റിന് 202 റൺസെന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി നേടിയ ഷർദുൽ താക്കൂറാണ് ഒരിക്കൽ കൂടെ മുംബൈ നിരയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വിദർഭയ്ക്കായി ഹർഷ് ദൂബെയും യാഷ് താക്കൂറും മൂന്ന് വീതം വിക്കറ്റുകൾ നേടി.
മത്സരത്തിൽ ടോസ് നേടിയ വിദർഭ ബൗളിംഗ് തിരഞ്ഞെടുത്തു. 46 റൺസുമായി പൃഥി ഷായും 37 റൺസെടുത്ത് ഭൂപൻ ലാൽവാനിയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റ് നഷ്ടമില്ലാതെ 81 എന്ന സ്കോറിൽ നിന്നും മുംബൈ ആറിന് 111ലേക്ക് കൂപ്പുകുത്തി. അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ എന്നിവർ ഏഴ് റൺസ് മാത്രമാണ് നേടിയത്.
എട്ടാമനായി എത്തിയ താക്കൂറിനെ ആശ്രയിച്ച് മുംബൈ സ്കോർബോർഡ് മുന്നോട്ട് നീങ്ങി. ട്വന്റി 20 ശൈലിയിലാണ് താക്കൂറിന്റെ വെടിക്കെട്ട്. 46 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 58 റൺസുമായി താക്കൂർ പുറത്താകാതെ നിൽക്കുകയാണ്.