ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ട മുംബൈ പെണ്‍പട ഇന്ന് യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കി. 42 റണ്‍സിനാണ് യുപി വാരിയേഴ്‌സിന്റെ പരാജയം.
മുംബൈ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ വാരിയേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ദീപ്തി ശര്‍മ്മ (53) മാത്രമാണ് വാരിയേഴ്‌സ് നിരയില്‍ തിളങ്ങിയത്. ഗ്രേസ് ഹാരിസ് (15), ശ്വേത സെഹ്‌റാവത് (17) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന യുപി താരങ്ങള്‍.
മുംബൈയ്ക്ക് വേണ്ടി സൈക ഇസ്ഹാഖ് മൂന്നും നാറ്റ് സ്‌കീവര്‍- ബ്രണ്ട് രണ്ടും വിക്കറ്റ് വീഴ്ത്തിയ. മലയാളി താരം സജന സജീവന്‍, ഷബ്‌നിം ഇസ്മായില്‍, ഹെയ്‌ലി മാത്യൂസ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മോശം തുടക്കമാണ് മുംബൈ വനിതകള്‍ക്ക് ലഭിച്ചത്. നാല് ഓവറിനുള്ളിനുള്ളില്‍ മുംബൈയ്ക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറില്‍ ഹെയ്‌ലി മാത്യൂസും (4) നാലാം ഓവറില്‍ യാസ്തിക ഭാട്ടിയയും (9) പുറത്തായി. ഇരുവരെയും ചമാരി അത്തപ്പത്തുവാണ് മടക്കിയത്.
പിന്നീട് ക്രീസിലെത്തിയ നാറ്റ് സ്‌കീവര്‍- ബ്രണ്ടും ഹര്‍മന്‍പ്രീത് കൗറും അമേലിയ കെറുമാണ് മുംബൈയെ മുന്നോട്ടുനയിച്ചത്. വണ്‍ഡൗണായി ഇറങ്ങിയ നാറ്റ് സ്‌കീവറെ 12ാം ഓവറില്‍ രാജേശ്വരി ഗെയ്ക്‌വാദ് ബൗള്‍ഡാക്കി. 31 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 45 റണ്‍സ് അടിച്ചുകൂട്ടിയ നാറ്റ് സ്‌കീവറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ടീം സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കൂടാരം കയറി. 30 പന്തില്‍ 33 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിനെ സൈമ താക്കൂറാണ് പുറത്താക്കിയത്. പകരമിറങ്ങിയ അമന്‍ജോത് കൗറിന് (7) തൊട്ടടുത്ത ഓവറില്‍ തന്നെ മടങ്ങേണ്ടി വന്നു. അവസാന പന്തിലാണ് മുംബൈയുടെ അവസാന വിക്കറ്റ് വീഴുന്നത്. 23 പന്തില്‍ ആറ് ബൗണ്ടറി അടക്കം 39 റണ്‍സെടുത്ത അമേലിയ കെറിനെ ഗ്രേസ് ഹാരിസ് റണ്ണൗട്ടാക്കി. അവസാനമിറങ്ങിയ മലയാളി താരം സജന സജീവന്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 14 പന്തിൽ നിന്ന് നാലു ബൗണ്ടറികളോടെയായിരുന്നു സജന 22 റൺസ് നേടിയത്.