റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ഒരു മത്സരം കൂടി അവശേഷിക്കേ ഇന്ത്യ പരമ്പര പിടിച്ചെടുത്തത് (3-1). നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇംഗ്ലീഷ് പടയെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യ വിജയം പൊരുതിനേടിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സെന്ന വിജയലക്ഷ്യം നാലാം ദിനം രണ്ടാം സെഷനില്‍ തന്നെ ഇന്ത്യ മറികടന്നു. ശുഭ്മാന്‍ ഗില്ലും ധ്രുവ് ജുറേലും ചേര്‍ന്ന പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
സ്‌കോര്‍: ഇന്ത്യ: 307, 145 & ഇംഗ്ലണ്ട് 353, 145.
രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. 84 റണ്‍സാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേർത്തത്. ഇന്ന് യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 44 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ജയ്‌സ്‌വാളിനെ ജോ റൂട്ട് ജെയിംസ് ആന്‍ഡേഴ്‌സന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. 81 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത ഹിറ്റ്മാനെ ടോം ഹാര്‍ട്‌ലി ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചു. ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തൊട്ടുപിന്നാലെ ഇറങ്ങി രജത് പട്ടിദാര്‍ ഇത്തവണയും നിരാശപ്പെടുത്തി. ആറ് പന്ത് നേരിട്ട താരം ഒരു റണ്‍സുമെടുക്കാതെയാണ് പുറത്തായത്. രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവരും അതിവേഗം മടങ്ങി. ശുഐബ് ബഷീറാണ് തുടരെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 120 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ഓപ്പണര്‍ ഗില്ലിനൊപ്പം ആറാം വിക്കറ്റില്‍ ധ്രുവ് ജുറേലും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യ കുതിച്ചു. ഇരുവരും ക്ഷമയോടെ ബാറ്റുവീശി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 124 പന്തില്‍ നിന്ന് 52 റണ്‍സ് നേടി ഗില്ലും 77 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത് ജുറേലും പുറത്താവാതെ നിന്നു.