റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ പതറുന്നു. ഇംഗ്ലണ്ട് സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 353 റൺസ് നേടിയിരുന്നു. ഈ സ്കോറിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 222 റൺസ് കൂടെ വേണം.
അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽകുന്ന യശസ്വി ജയ്സ്വാളിലാണ് ഇന്ത്യൻ പ്രതീക്ഷകൾ. ഏഴിന് 302 എന്ന സ്കോറിൽ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. 353 റൺസിൽ എത്തിയപ്പോഴേയ്ക്കും ഇംഗ്ലീഷുകാർ ഓൾ ഔട്ടായി. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് റൺസെടുത്ത രോഹിത് ശർമ്മയെ നഷ്ടമായി. നന്നായി തുടങ്ങിയെങ്കിലും ശുഭ്മാൻ ഗിൽ 38 റൺസുമായി പുറത്തായി. രജത് പാട്ടിദാർ 17 റൺസും രവീന്ദ്ര ജഡേജ 12 റൺസുമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ജയ്സ്വാൾ 54 റൺസോടെയും സർഫറാസ് ഖാൻ ഒരു റൺസോടെയും ക്രീസിലുണ്ട്.