റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് രക്ഷയായി ജോ റൂട്ടിന് സെഞ്ച്വറി. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 226 പന്തില്‍ ഒന്‍പത് ബൗണ്ടറിയടക്കം 106 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് ജോ റൂട്ട്. കൂട്ടിന് 31 റണ്‍സെടുത്ത് ഒലി റോബിന്‍സണാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് കരകയറുകയായിരുന്നു. അവസാന സെഷനില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നു. 47 റണ്‍സെടുത്ത ബെന്‍ ഫോക്‌സിനെയും 13 റണ്‍സെടുത്ത ടോം ഹാര്‍ട്‌ലിയെയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇരുവരെയും മുഹമ്മദ് സിറാജ് പുറത്താക്കുകയായിരുന്നു.
പതിവ് ബാസ്ബോൾ ക്രിക്കറ്റ് മാറ്റിനിർത്തി പരമ്പരാഗത ടെസ്റ്റ് ശൈലിയിലാണ് രണ്ടാം സെഷനിൽ ഇംഗ്ലണ്ട് ബാറ്റുചെയ്തത്. ആദ്യ സെഷനിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലായിരുന്നു. ആദ്യ സെഷനില്‍ തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെ ജോ റൂട്ടാണ് മുന്നിൽ നിന്ന് നയിച്ചത്. നാലാമനായി ക്രീസിലെത്തിയ താരം 219 പന്തിലാണ് മൂന്നക്കം തികച്ചത്.
മത്സരത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. ബെൻ ഡക്കറ്റ് 11, ഒലി പോപ്പ് പൂജ്യം, സാക്ക് ക്രൗളി 42 എന്നിവരെ അരങ്ങേറ്റക്കാരൻ ആകാശ് ദീപ് പുറത്താക്കി. 38 റൺസുമായി നന്നായി തുടങ്ങിയിട്ടും ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അശ്വിനാണ് വിക്കറ്റ്. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി.