ഡൽഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളും കളിക്കാൻ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ട്. രണ്ടാം ടെസ്റ്റിനും നാലാം ടെസ്റ്റിനും ഇടയിൽ എട്ട് ദിവസത്തോളം വിശ്രമമുണ്ട്. അതിനാൽ അഞ്ച് ടെസ്റ്റും കളിക്കാൻ കഴിയുമെന്നായിരുന്നു ബുംറയുടെ പദ്ധതികൾ. എന്നാൽ ബിസിസിഐ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു.
ജൂണിൽ ട്വന്റി 20 ലോകകപ്പ് നടക്കുകയാണ്. ഇതിന് മുമ്പ് ഐപിഎൽ മത്സരങ്ങളുണ്ട്. ബുംറയ്ക്ക് ഇതിനിടയിൽ വിശ്രമ സമയം ഇല്ല. ഇതോടെയാണ് കഠിനമായ മത്സരക്രമം പരിഗണിച്ച് ഇന്ത്യൻ പേസറെ ബിസിസിഐ അവസാന രണ്ട് മത്സരങ്ങളിൽ ഒഴിവാക്കിയത്.
പരമ്പരയിൽ കൂടുതൽ വിക്കറ്റെടുത്ത താരം ബുംറയാണ്. 17 വിക്കറ്റുകളാണ് ഇന്ത്യൻ താരം പരമ്പരയിൽ ആകെ വീഴ്ത്തിയത്. ബുംറ ഇല്ലാതെ നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോൾ സിറാജിനുൾപ്പടെ ഉത്തരവാദിത്തം കൂടും.