ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് തിരിച്ചെത്തുന്നു. ചികിത്സയ്ക്ക് ശേഷം താരം ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം പൂര്‍ണമായും കളിച്ചിരിക്കുകയാണ്. ഇതോടെ 2024 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളത്തിലിറങ്ങുന്നതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ ആളൂരിലാണ് ഋഷഭ് പന്ത് വാം അപ് മത്സരം കളിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ ഒരു മത്സരത്തില്‍ പൂര്‍ണമായി മൈതാനത്തിറങ്ങിയത്. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ഈ മത്സരത്തിന് ശേഷം പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ആരോഗ്യം വീണ്ടെടുത്ത് വരുന്ന സീസണില്‍ ഐപിഎൽ കളിക്കാനെത്തിയാൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഐപിഎല്ലിൽ പാഡ് കെട്ടിയാലും പന്ത് ക്യാപിറ്റല്‍സില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുമോയെന്ന് വ്യക്തമല്ല.
കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയും പരിശീലനവും നടത്തിവരികയായിരുന്നു. കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ ഡല്‍ഹി ദയനീയ പ്രകടനവുമാണ് നടത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവെയില്‍ പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും, 2023 സീസണ്‍ ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.