രാജ്കോട്ട്: ഇന്ത്യൻ ക്രിക്കറ്റിൽ സ്വപ്നതുല്യമായ തുടക്കമാണ് സർഫറാസ് ഖാന് ലഭിച്ചത്. അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിംഗ്സിലും താരം അർദ്ധ സെഞ്ച്വറി നേടി. സ്പിൻ ബൗളിംഗിനെ അനായാസം നേരിട്ടതാണ് സർഫറാസിന് വേഗത്തിൽ റൺസെടുക്കാൻ സാധിച്ചത്. ഇതിന് പിന്നിൽ 15 വർഷത്തോളം നീണ്ട കഠിനാദ്ധ്വാനമാണ്. ദിവസവും പിതാവ് നൗഷാദ് ഖാന് കീഴിൽ 500ഓളം പന്തുകൾ സർഫ്രാസ് നേരിടുമായിരുന്നു.
കൊവിഡ് മഹാമാരിക്കാലത്ത് 1600 കിലോമീറ്റർ സർഫറാസ് കാറിൽ സഞ്ചരിച്ചിരുന്നു. മുംബൈ, കാൺപൂർ, മീററ്റ്, ഡെറാഡൂൺ തുടങ്ങിയ സ്ഥലങ്ങളിൽ സർഫറാസ് ക്രിക്കറ്റ് കളിക്കാനെത്തി. ഓഫ് സ്പിന്നിനും ലെഗ് സ്പിന്നിനും ഒരുപോലെ പ്രാധാന്യം കൊടുത്തു. ഭുവന്വേശർ കുമാർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഗൗതം ഗംഭീർ തുടങ്ങിയ താരങ്ങളുടെ പരിശീലകരെ സമീപിച്ചു. ഇവർക്ക് കീഴിൽ സ്പിൻ കളിക്കാൻ പരിശീലനം നേടുകയും ചെയ്തു.
രാജ്കോട്ട് ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും സർഫറാസ് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 66 പന്തിൽ താരം 62 റൺസ് നേടി. ഒമ്പത് ഫോറും ഒരു സിക്സും സഹിതമാണ് താരത്തിന്റെ പ്രകടനം. രണ്ടാം ഇന്നിംഗ്സിൽ 72 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 68 റൺസെടുക്കാനും സർഫറാസിന് സാധിച്ചു.