രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 557 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച തുടങ്ങി. ഓപ്പണർമാരായ സാക്ക് ക്രൗളിയെയും ബെൻ ഡക്കറ്റിനെയും ഇംഗ്ലീഷ് നിരയ്ക്ക് നഷ്ടമായി. നാല് റൺസെടുത്ത ബെൻ ഡക്കറ്റ് റൺ ഔട്ടായി. 11 റൺസെടുത്ത സാക്ക് ക്രൗളി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ബുംറയ്ക്കാണ് ക്രൗളിയുടെ വിക്കറ്റ്. രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് രണ്ടിന് 18 എന്ന നിലയിലാണ്.
നാലാം ദിനം രണ്ടിന് 196 എന്ന നിലയിലായിരുന്നു ബാറ്റിംഗ് പുഃനരാരംഭിച്ചത്. യശസ്വി ജയ്സാളിന്റെ ഇരട്ട സെഞ്ച്വറി, ശുഭ്മാൻ ഗില്ലിന്റെ 91, സർഫറാസിന്റെ അർദ്ധ സെഞ്ച്വറി എന്നിവ ആയപ്പോൾ ഇന്ത്യ വമ്പൻ സ്കോറിലേക്ക് എത്തി. 236 പന്തിൽ 14 ഫോറും 12 സിക്സും സഹിതം 231 റൺസെടുത്ത ജയ്സ്വാൾ പുറത്താകാതെ നിന്നു. 68 റൺസെടുത്ത സർഫറാസ് ഖാനായിരുന്നു ജയ്സ്വാളിനൊപ്പം ക്രീസിൽ. 27 റൺസെടുത്ത കുൽദീപിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.
നാലിന് 430 എന്ന സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. 557 എന്ന ലക്ഷ്യം പിന്തുടരാൻ ഇംഗ്ലണ്ടിന് 131 ഓവർ വരെ ബാറ്റ് ചെയ്യാം. രാജ്കോട്ടിലെ ബാറ്റിംഗ് പിച്ചിൽ ഇംഗ്ലീഷുകാർ അത്ഭുതം കാണിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.