രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ലീഡ് ഉയരുന്നു. നിലവില്‍ ഇന്ത്യക്ക് 305 റണ്‍സ് ലീഡ്. സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്‌വാളിന്റെയും അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്‍റെ കരുത്തിലാണ് ഇന്ത്യ മുന്നേറുന്നത്. നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
122 പന്തിലാണ് ജയ്‌സ്‌വാള്‍ മൂന്നക്കം കണ്ടത്. മാര്‍ക് വുഡിന്റെ പന്ത് ബൗണ്ടറി കടത്തിയാണ് ജയ്‌സ്‌വാള്‍ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 99 പന്തില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഇരുവരുമാണ് ക്രിസീല്‍.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായിരുന്നു. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.19 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
മൂന്നാം ദിനം രണ്ടിന് 207 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനഃരാരംഭിച്ചത്. ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഇന്ത്യൻ ബൗളർമാർ നൽകിയത്. ബാറ്റിംഗിന് അനുകൂലമായ രാജ്കോട്ടിലെ പിച്ചിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങൾക്ക് തിരിച്ചടിയേറ്റു.
ബെൻ ഡക്കറ്റിന്റെ 153 മാത്രമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് കരുത്ത് പകർന്നത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 41 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തപ്പോൾ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 445 ന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് 319 റൺസിൽ ഓൾ ഔട്ടായി.