ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം രണ്ട് സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ അഞ്ചിന് 309 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ഇതുവരെ 63 റൺസിന്റെ ലീഡായി കഴിഞ്ഞു. 45 റൺസോടെ രവീന്ദ്ര ജഡേജയും ഒമ്പത് റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ.
രണ്ടാം ദിനം ഒന്നിന് 118 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പു:നരാരംഭിച്ചത്. ഒരു ഫോറുകൂടെ അടിച്ച ശേഷം 80 റൺസുമായി യശസ്വി ജയ്സ്വാൾ മടങ്ങി. ജോ റൂട്ട് ജയ്സ്വാളിനെ സ്വന്തം ബൗളിങ്ങിൽ പിടികൂടി. അമിത പ്രതിരോധത്തിലായിരുന്ന ശുഭ്മാൻ ഗിൽ 66 പന്തിൽ 23 റൺസെടുത്ത് മടങ്ങി.
രാവിലത്തെ സെഷനിൽ കെ എൽ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. എങ്കിലും ശ്രേയസ് 35 റൺസെടുത്ത് പുറത്തായി. കെ എൽ രാഹുൽ 86 റൺസുമായാണ് മടങ്ങിയത്. ഇംഗ്ലീഷ് നിരയിൽ ടോം ഹാർട്ട്ലി രണ്ട് വിക്കറ്റെടുത്തു. ജോ റൂട്ട്, ജാക്ക് ലീച്ച്, റെഹാൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.