ധാക്ക: പാകിസ്താന്‍ മുന്‍ നായകന്‍ ഷുഹൈബ് മാലിക് ഒത്തുകളി വിവാദത്തില്‍. ഒത്തുകളി ആരോപണത്തെ തുടർന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ (ബിപിഎല്‍) ടീമായ ഫോര്‍ച്യൂണ്‍ ബാരിഷാല്‍ താരവുമായുള്ള കരാര്‍ റദ്ദാക്കി. ഖുലാന ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ ഫോര്‍ച്യൂണ്‍ ബാരിഷാലിനായി തുടര്‍ച്ചയായ മൂന്ന് നോബോളുകള്‍ എറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഒരു സ്പിന്നറായ താരം ഒരു ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് തുടര്‍ച്ചയായ മൂന്ന് നോബോളുകള്‍ എറിഞ്ഞതാണ് സംശയത്തിന് കാരണം.
ഡെത്ത് ഓവറില്‍ ബാറ്റ് ചെയ്ത മാലിക് ആറ് പന്തില്‍ അഞ്ച് റണ്‍സാണ് നേടിയത്. ഖുലാന ടൈഗേഴ്സിനെതിരായ മത്സരത്തിന് പിന്നാലെ തന്നെ മാലിക്കിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ താരത്തിന് കുരുക്ക് മുറുകുകയാണ്. മാലിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാലിക്കിനെ പുറത്താക്കിയെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ പങ്കാളിയായിരുന്ന മാലിക് ദിവസങ്ങള്‍ക്ക് മുന്നേയാണ് വീണ്ടും വിവാഹിതനായത്. പാക് നടി സന ജാവേദാണ് പുതിയ പങ്കാളി.