ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ സ്പിൻ കെണിയിൽ കുരുങ്ങി ഇംഗ്ലണ്ട് വീണു. ആദ്യ ഇന്നിംഗ്സിൽ 246 റൺസിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. 70 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാസ്ബോൾ ശൈലിയിൽ അക്രമിച്ചുകളിക്കാനാണ് ഇംഗ്ലണ്ട് തീരുമാനം എടുത്തത്. 11 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 53 റൺസിലെത്തി. എന്നാൽ ഇന്ത്യൻ സ്പിന്നർമാർ എത്തിയതോടെ വിക്കറ്റ് വീഴ്ച തുടങ്ങി. ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് സ്കോർ മൂന്നിന് 108 റൺസായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു.
സ്റ്റോക്സിനെ കൂടാതെ ഇംഗ്ലണ്ട് നിരയിൽ ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ജോണി ബെയർസ്റ്റോ 37ഉം ബെൻ ഡക്കറ്റ് 35ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റും വീഴത്തി.