ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം മത്സരം വെളിച്ചക്കുറവ് മൂലം വൈകുന്നു. ആദ്യ സെഷൻ പൂർണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനോട് സമനില വഴങ്ങിയ കേരളത്തിന് ഇന്ന് തുടങ്ങുന്ന മത്സരം നിർണായകമാണ്.
മറ്റുചില മത്സരങ്ങളും വെളിച്ചക്കുറവിനെ തുടർന്ന് വൈകുന്നുണ്ട്. ത്രിപുര-തമിഴ്നാട്, ഉത്തർപ്രദേശ്-ബംഗാൾ മത്സരങ്ങളും വൈകുകയാണ്. ഉത്തർപ്രദേശിലെ കാൺപൂർ ഗ്രീൻപാർക്ക് സ്റ്റേഡിയം മഞ്ഞിൽ മൂടി നിൽക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. കാൺപൂരിലെ 50-ാം രഞ്ജി ട്രോഫി മത്സരമാണ് ഇന്ന് ആരംഭിക്കേണ്ടത്.
ഇന്ന് ആരംഭിച്ച മത്സരങ്ങളിൽ ഹൈദരാബാദിനെതിരെ മേഘാലയ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 30 ഓവർ പിന്നിടുമ്പോൾ മേഘാലയ ഒമ്പതിന് 103 റൺസെന്ന നിലയിലാണ്. വിദർഭയ്ക്കെതിരെ മണിപ്പൂരും കർണ്ണാടകയ്ക്കെതിരെ ഗുജറാത്തും ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ആദ്യ മത്സരത്തിൽ ഡൽഹിയെ അട്ടിമറിച്ച പുതുച്ചേരിക്കെതിരെ ബറോഡ കരുതലോടെയാണ് ബാറ്റിംഗ് തുടങ്ങിയിരിക്കുന്നത്.