മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിൽ പാകിസ്താനെ 78 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് പാകിസ്താനെ തകർത്തത്. മിച്ചൽ സ്റ്റാർക് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിലും ഓസ്ട്രേലിയ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്റെ നാലാം ദിനം ആറിന് 187 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരാംഭിച്ചത്. 53 റണ്‍സെടുത്ത അലക്‌സ് ക്യാരിയാണ് ഇന്ന് ഓസീസ് നിരയില്‍ തിളങ്ങിയത്. 262 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. പാകിസ്താന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദിയും മിര്‍ ഹംസയും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമീര്‍ ജമാലിനാണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 316 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു.
317 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ മത്സരം ആവേശകരമാക്കി. ഷാൻ മസൂദ് 60ഉം ബാബർ അസം 41ഉം സൗദ് ഷക്കീൽ 24ഉം മുഹമ്മദ് റിസ്വാൻ 35ഉം റൺസെടുത്ത് നിർണായക സംഭാവനകൾ നൽകി. പക്ഷേ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നഷ്ടമായി. അവസാന പ്രതീക്ഷയായിരുന്ന സൽമാൻ അലി ആഗ ഒമ്പതാമനായി പുറത്തായി. 50 റൺസാണ് സൽമാൻ അലി നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 318 റൺസ് നേടി. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് മറുപടി 264ൽ അവസാനിച്ചു. 262 റൺസായിരുന്നു രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ നേടിയത്. പാകിസ്താന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് 237 റൺസിൽ അവസാനിച്ചു.